അഭീഷ്ടവരദായിനിയായ ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാല അര്‍പ്പിക്കാന്‍ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. അമ്മയുടെ അനുഗ്രഹം തേടി ഒരിക്കല്‍ പൊങ്കാല സമര്‍പ്പിച്ചവര്‍ പിന്നീട് അത് മുടക്കാറില്ല. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷവും വീടുകളിലാണ് ഭക്തര്‍ പൊങ്കാലയിടുന്നത്. കഴിഞ്ഞവര്‍ഷവും ഈ രീതിയാണ് സ്വീകരിച്ചത്. ക്ഷേത്ര പരിസരത്തും പൊതുനിരത്തിലും പൊങ്കാല പാടില്ല.
അനന്തപുരി മാത്രമല്ല ലോകമെമ്പാടുമുള്ള ഭക്തരുടെ വീടുകള്‍ ആറ്റുകാലമ്മയുടെ തിരുസന്നിധിയാകും. വിദേശത്തും മറുനാടുകളിലും താമസിക്കുന്ന ഭക്തര്‍ മുമ്പും അവരുടെ വീടുകളില്‍ പൊങ്കാല ഇടാറുണ്ട്. പൊങ്കാല സമര്‍പ്പണത്തിലൂടെ അനുഗ്രഹ സാഫല്യമാണ് പ്രധാന ഫലം. എന്ത് വഴിപാട് നടത്തണം എന്നതിലല്ല പ്രാര്‍ത്ഥനയിലാണ് മുഖ്യം. മാനസ പൂജയ്ക്കാണ് കൂടുതല്‍ പ്രാധാന്യം. പ്രാര്‍ത്ഥനയോടൊപ്പം ശരീരംകൊണ്ട് എന്തെങ്കിലും ചെയ്താലേ പൂര്‍ണത ലഭിക്കൂ. ചിലര്‍ക്ക് ഭഗവാനെ തൊഴുതാല്‍ മാത്രം പോരാ നമസ്‌കരിക്കണം. ആ പൂര്‍ണതയാണ് പൊങ്കാലയായി ദേവി യിലേക്ക് അര്‍പ്പിക്കുമ്പോള്‍ ലഭിക്കുന്നത്.
പൊങ്കാലയിടുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
വീടിനുമുന്നിലെ സ്ഥലം വൃത്തിയാക്കി പുതിയ ചുടുകട്ട കൊണ്ട് അടുപ്പുകൂട്ടി വേണം പൊങ്കാലയിടാന്‍. പണ്ടാര അടുപ്പിലേക്ക് അഗ്‌നി പകരുമ്പോള്‍ നിലവിളക്കില്‍ നിന്ന് അടുപ്പിലേക്ക് അഗ്‌നി പകരണം. പൊങ്കാല നിവേദിക്കുമ്പോള്‍ കിണ്ടിയിലെ വെള്ളം തീര്‍ത്ഥമായി സങ്കല്‍പ്പിച്ച് തളിയിക്കണം. വ്രതമെടുത്തു പൊങ്കാലയിടുന്നത് കൂടുതല്‍ ഫലപ്രദം എന്ന് പറയാറുണ്ട്. കാപ്പു കെട്ടുന്ന ദിവസം മുതല്‍ വ്രതം ആരംഭിക്കുമ്പോള്‍ ദേവി യിലേക്കുള്ള ദൂരം കുറയുന്നതായി അനുഭവപ്പെടും. മുടങ്ങാതെ വര്‍ഷങ്ങളായി നേരിട്ടെത്തി പൊങ്കാല സമർപ്പിക്കുന്ന അനേക ലക്ഷം ഭക്ത ജനങ്ങളാനുള്ളത്. ഇവര്‍ വ്രതാനുഷ്ഠാനങ്ങളോടെ വീടുകളില്‍ പൊങ്കാല സമര്‍പ്പിച്ച് ലോകനന്മയ്ക്കായി പ്രാര്‍ത്ഥിക്കണം. ഐശ്വര്യത്തിനും ഇഷ്ടകാര്യസിദ്ധിക്കുമാണ് അമ്മയ്ക്ക് പൊങ്കാല അര്‍പ്പിക്കുന്നത്.
പൂരവും പൗര്‍ണ്ണമിയും ചേര്‍ന്നാല്‍ പൊങ്കാല
കുംഭ മാസത്തിലെ പൂരം നാളും പൗര്‍ണമിയും ഒത്തു ചേരുന്ന ഒന്‍പതാം ഉത്സവ ദിവസമായ ഫെബ്രുവരി 17 നാണ് ആറ്റുകാല്‍ പൊങ്കാല. 2022 ഫെബ്രുവരി 09 ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തിയതോടെ ത്സവത്തിന്റെ പ്രധാന ചടങ്ങുകളിലൊന്നായ തോറ്റംപാട്ട് അവതരണത്തിനും തുടക്കമായി. 17 ന് രാവിലെ 10.50 നാണ് പൊങ്കാല ആരംഭിക്കുക. ഉച്ചയ്ക്ക് 1.20 നാണ് നിവേദ്യം.
ആറ്റുകാല്‍ ഭഗവതിയെ കൗമാരക്കാരിയായ കണ്ണകി ആയാണ് സങ്കല്‍പിച്ചിരിക്കുന്നത്. എന്നാല്‍, ഭക്തജനങ്ങള്‍ മാതൃസങ്കല്‍പത്തിലാണ് ആരാധിക്കുന്നത്. മധുരാ നഗരം ചുട്ടെരിച്ച ശേഷം എത്തിയ കണ്ണകിയെ ഭക്തര്‍ പൊങ്കാല നിവേദിച്ച് സ്വീകരിച്ചാനയിച്ചു എന്നാണ് വിശ്വസാസം. മധുരയില്‍ നിന്നും കൊടുങ്ങല്ലൂരേക്കുള്ള യാത്രാമധ്യേ ആറ്റുകാലിലെത്തിയ കണ്ണകിയ്ക്ക് മുല്ലവീട്ടില്‍പരമേശ്വരന്‍പിള്ള സ്വാമിയാണ് ആദ്യമായി ദേവിക്ക് നിവേദ്യം സമര്‍പ്പിച്ചത്.
ആറ്റുകാല്‍ ക്ഷേത്രത്തിലെ നിത്യ പൂജകള്‍
സാധാരണ ദിവസങ്ങളില്‍ ദേവിയുടെ നട വെളുപ്പിന് 4 30ന് പള്ളിയുണര്‍ത്തലിന് ശേഷം നട തുറക്കും. തുടര്‍ന്ന് 5. 35 അഭിഷേകം. 5 45 ന് ഗണപതിഹോമം, 6.30നു ഉഷപൂജ, 6. 50 ന് ശ്രീബലി, ഏഴിന് കളഭാഭിഷേകം, 8. 30 ന് പന്തീരടിപൂജ, 12 ന് ഉച്ചപൂജ, 12.10 നു ഉച്ചശീവേലി, എന്നിവയ്ക്കുശേഷം 12 30 ന് നടക്കും.
വൈകിട്ട് അഞ്ചിന് നട തുറക്കും. തുടര്‍ന്ന് 6. 45 ന് ദീപാരാധന.7.30 നു അത്താഴപൂജ.8.05 നു അത്താഴ ശീവേലി എന്നിവയ്ക്കുശേഷം 8. 30ന് നട അടയ്ക്കും.
വിശേഷ ആഘോഷങ്ങള്‍
നിറയും പൂത്തിരി, രാമായണ മാസാചരണം, നവരാത്രി ഉത്സവം, വിഷു, സഹസ്ര കലശാഭിഷേകം തുടങ്ങിയവയാണ് പ്രധാന ആഘോഷങ്ങള്‍.
വഴിപാടുകള്‍
ലക്ഷാര്‍ച്ചന, പുഷ്പാഭിഷേകം, ഉദയാസ്തമയ പൂജ,നെയ്വിളക്ക്,അഖണ്ഡനാമജപം, അര്‍ധദിന പൂജ, കളഭാഭിഷേകം സ്വര്‍ണക്കുടത്തില്‍, ചുറ്റുവിളക്ക്, കമ്പവിളക്ക്, അഷ്ടദ്രവ്യ അഭിഷേകം, പഞ്ചാമൃത അഭിഷേകം, 101 കലം പൊങ്കാല. എല്ലാ മാസത്തെയും നാലാമത്തെ ഞായറാഴ്ച അഖണ്ഡനാമജപം നടക്കും. മൂന്നാമത്തെ തിങ്കളാഴ്ച നാരായണീയ പാരായണം. എല്ലാ പൗര്‍ണമി നാളിലും സ്ത്രീകള്‍ പങ്കെടുക്കുന്ന ഐശ്വര്യപൂജയും.
പൊങ്കാല നിവേദ്യങ്ങള്‍
പൊങ്കാലയുടെ പ്രധാന വിഭവം ശര്‍ക്കര പായസം ആണെങ്കിലും ഇതിനൊപ്പം പത്തിലേറെ വിഭവങ്ങള്‍ ഭക്തര്‍ ദേവിക്ക് സമര്‍പ്പിക്കാറുണ്ട്. 51 കലം, 101 കലം എന്നിവയിലും ഭക്തര്‍ നിവേദ്യം സമര്‍പ്പിക്കും. 51 കലം നിവേദ്യത്തില്‍ 49 കലം വെള്ള ചോറും ഓരോന്ന് ശര്‍ക്കര പായസവും പയര്‍ നിവേദ്യവും ആണ് തയ്യാറാക്കുന്നത്. 101കലം നിവേദ്യത്തില്‍ 99 കലം വെള്ള ചോറും ഓരോ കലം ശര്‍ക്കര പായസവും പയര്‍ നിവേദ്യവും ആണ് തയാറാക്കുന്നത്. ഇത് കൂടാതെ വിവിധ നിവേദ്യങ്ങളും പൊങ്കാല സമര്‍പ്പണത്തിനായി തയാറാക്കാറുണ്ട്.
- ശര്‍ക്കര പായസം : ശര്‍ക്കര,തേങ്ങ,പഴം,അരി എന്നിവ ചേര്‍ത്ത് വേവിച്ചാണ് ശര്‍ക്കര പായസം തയ്യാറാക്കുന്നത് ആദ്യം തയ്യാറാക്കുന്നത് ഈ നിവേദ്യമാണ്.
- വെള്ളച്ചോറ് : പച്ചരിയും തേങ്ങയും ചേര്‍ത്ത് വേവിച്ചെടുത്ത് തയ്യാറാക്കുന്നതാണ്.ചില പഴവും ചേര്‍ക്കാറുണ്ട്.
- മണ്ടപ്പുറ്റ് : ചെറുപയര്‍ പൊടിയും അരിപ്പൊടിയും വറുത്ത് അതിലേക്ക് ശര്‍ക്കര, ഏലയ്ക്ക, നെയ്യ്, ചുക്കുപൊടി, എന്നിവ ചേര്‍ത്ത് ഉരുട്ടിയെടുത്ത് ആവിയില്‍ വേവിച്ചെടുക്കും.
- തെരളി : അരിപ്പൊടിയില്‍ പഴം,ശര്‍ക്കര, ഏലയ്ക്ക,ചുക്കുപൊടി എന്നിവ ചേര്‍ത്ത് കുഴച്ച് ഇല യില്‍ വെച്ച് ആവിയില്‍ വേവിക്കും.
- ഇലയട: വാഴയിലയില്‍ അരിമാവ് ഒഴിച്ച് അതിലേക്ക് ശര്‍ക്കര, തേങ്ങ, പഴം, ചുക്കുപൊടി, ഏലക്കായ എന്നിവ കുഴച്ചു വെച്ച് ആവിയില്‍ വേവിക്കും.
- അരവണ : അരി പകുതി വേവിച്ച് അതിലേക്ക് ശര്‍ ക്കരയും ചെറുപയര്‍ പൊടിയും ചേര്‍ത്തു കുറുക്കി എടുക്കുന്നു. ഇതില്‍ ഏലക്കായും ചുക്കുപൊടിയും ചേര്‍ക്കും.
- മോദകം : ചെറുപയര്‍ വേവിച്ച് ശര്‍ക്കരയും തേങ്ങയും ചുക്ക് പൊടിയും ഏലക്കായ് ചേര്‍ത്ത് വരട്ടി ഉരുട്ടിയെടുത്ത് അരി മാവില്‍ മുക്കി വറുത്തെടുക്കും.
- നെയ്പായസം : അരിയില്‍ ശര്‍ക്കര ചേര്‍ത്ത് വേവിച്ചു നെയ്, ചുക്കുപൊടി,ഏലക്കാപ്പൊടി എന്നിവ ചേര്‍ത്ത് എടുക്കുന്നു.
- ഇടിച്ചു പിഴിഞ്ഞ പായസം : ചാമ്പ പച്ചരി പൊടിയും പയറുപൊടിയും ചുക്കും ഏലക്കായും തേങ്ങാപ്പാലും ചേര്‍ത്ത് വേവിച്ചെടുക്കുന്നു.
- ഉണ്ണിയപ്പം: ശര്‍ക്കരപ്പാനി കാച്ചി അരിപ്പൊടി, തേങ്ങാക്കൊത്ത്, നെയ്യ്, ഏലയ്ക്കാപൊടി എന്നിവ ചേര്‍ത്ത് എണ്ണയില്‍ വറുത്തെടുക്കും.
https://www.facebook.com/varthatrivandrumonline/videos/994711308112847
ദ്രോണർക്കായി ‘ആന’ സംസാരിക്കുമ്പോൾ
https://www.facebook.com/varthatrivandrumonline/videos/462028265576672