കേരള സർവകലാശാലയിൽ ഗുരുതര പിഴവ്.. എംബിഎ വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ അധ്യാപകന്‍റെ കയ്യിൽ നിന്ന് നഷ്ടമായി

0
10

കേരള സർവകലാശാലയിൽ എംബിഎ വിദ്യാർത്ഥികളുട ഉത്തരക്കടലാസുകൾ നഷ്ടമായി. 2022-2024 ബാച്ചിലെ 71 വിദ്യാർത്ഥികളുടെ മൂന്നാം സെമസ്റ്റർ ഉത്തരക്കടലാസുകളാണ് നഷ്ടമായത്. മൂല്യനിർണയത്തിനായി കൊടുത്തയച്ച ഉത്തരക്കടലാസുകൾ അധ്യാപകന്‍റെ പക്കൽ നിന്നാണ് നഷ്ടപ്പെട്ടത്. മൂല്യനിർണയം പൂർത്തിയാക്കാത്തതിനാൽ കോഴ്സ് പൂർത്തിയായിട്ടും ഫലപ്രഖ്യാപനവും നടത്താനായിട്ടില്ല.ഈ വിദ്യാർത്ഥികൾ പുനപരീക്ഷ എഴുതണമെന്നാണ് സർവകലാശാലയുടെ നിർദേശം. പരീക്ഷ കഴിഞ്ഞിട്ട് പത്തുമാസം കഴിഞ്ഞിട്ടും ഉത്തരക്കടലാസിനെക്കുറിച്ച് യാതൊരു വിവരവുമില്ല. ഉത്തരക്കടലാസ് നഷ്ടമായതോടെ ഫലപ്രഖ്യാപനവും നടത്തിയിട്ടില്ല. കേരള സർവകലാശാലയിലെ 2022-2024 ബാച്ചിലെ ഫിനാൻസ് സ്ട്രീം എംബിഎ വിദ്യാർത്ഥികളുടെ പ്രൊജക്ട് ഫിനാൻസ് പേപ്പറിന്‍റെ ഉത്തരക്കടലാസുകളാണ് നഷ്ടപ്പെട്ടത്.

മെയ് 31നായിരുന്നു പരീക്ഷ നടന്നത്. ബണ്ടിലുകളായി തിരിക്കുന്ന ഉത്തരക്കടലാസുകൾ സർവകലാശാലയിൽ നിന്ന് അധ്യാപകർക്ക് മൂല്യനിർണയത്തിലായി കൈമാറും. വീട്ടിൽ കൊണ്ടുപോയി മാർക്കിടാം. പാലക്കാട്ടെ ഒരു കോളേജിലെ അധ്യാപകന് ഇങ്ങനെ കൊടുത്തയച്ച 71 ഉത്തരക്കടലാസുകളാണ് നഷ്ടപ്പെട്ടത്. യാത്രയ്ക്കിടെയാണ് ഉത്തരക്കടലാസുകള്‍ നഷ്ടമായതെന്നാണ് അധ്യാപകൻ സർവകലാശാലയ്ക്ക് വിശദീകരണം.
മൂല്യനിർണയം പൂർത്തിയാകാത്തതിനാൽ സർവകലാശാല ഫലം പ്രഖ്യാപിച്ചില്ല. നാലാം സെമസ്റ്റർ പരീക്ഷ കഴിഞ്ഞിട്ടും ഫലം പ്രഖ്യാപനം നടത്താത്തിനാൽ വിദ്യാർത്ഥികൾ സർവകലാശാലയെ ബന്ധപ്പെട്ടു. വിശദീകരണം തരാതെ സർവകലാശാല ഒഴിഞ്ഞുമാറിയെന്നും വിദ്യാർത്ഥികൾക്ക് പരാതിയുണ്ട്. ഒടുവിൽ മൂന്നാം സെമസ്റ്ററിലെ ഈ പേപ്പറിൽ വീണ്ടും പരീക്ഷ എഴുതണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഈ വിദ്യാർത്ഥികൾ സർവകലാശാല മെയിൽ അയച്ചു. അധ്യാപകന് സംഭവിച്ച പിഴവിന് തങ്ങൾ എന്തിനാണ് വീണ്ടും പരീക്ഷ എഴുതുന്നതെന്നാണ് വിദ്യാർത്ഥികളുടെ ചോദ്യം. ഫലം പ്രഖ്യാപിക്കാത്തതിനാൽ പല വിദ്യാർത്ഥികൾക്കും ജോലി കിട്ടിയിട്ടും പ്രവേശിക്കാനായിട്ടില്ല. പുനപരീക്ഷയ്ക്ക് ഇനി പഠിച്ചെഴുതാൽ പറ്റാത്ത അത്ര മാനസിക സമ്മർദത്തിലുമാണെന്ന് വിദ്യാർത്ഥികൾ പറയുന്നു. ഗുരുതര പിഴവാണ് സംഭവിച്ചതെന്ന് സമ്മതിക്കുമ്പോഴും പുനപരീക്ഷ ഒഴിക്കാനാകില്ലെന്നാണ് സർവകലാശാല അറിയിക്കുന്നത്. ഉത്തരക്കടലാസുകൾ നഷ്ടപ്പെടുത്തിയ അധ്യാപകനെതിരെ നടപടിയുണ്ടാകുമെന്നും വിശദീകരണമുണ്ട്.