അരുവിക്കര ചെറ്റച്ചല്‍ സമരഭൂമിയിലെ 18 കുടുംബങ്ങള്‍ക്ക് വീട് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു. ചെറ്റച്ചലിലെ ഭവനരഹിതരായ കുടുംബങ്ങൾക്ക് നിർമ്മിച്ചുനൽകുന്ന വീടുകളുടെ തറക്കല്ലിടൽ ജൂണ്‍ 19ന് വൈകീട്ട് 4ന് പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു നിര്‍വ്വഹിക്കും. ജി.സ്റ്റീഫന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. അടൂര്‍ പ്രകാശ് എംഎപി മുഖ്യാതിഥിയായി പങ്കെടുക്കും.
രണ്ട് പതിറ്റാണ്ട് സമരം ചെയ്ത് നേടിയ ഭൂമിയിൽ, തദ്ദേശീയ ജനതയുടെ സഹകരണ നിർമാണ പ്രസ്ഥാനമായ കുളത്തൂപ്പുഴ ഗോത്രജീവിക സംഘമാണ് വീടുകൾ നിർമിക്കുന്നത്. 6 ലക്ഷം രൂപ ഓരോ വീടിനും ചെലവിടും. 2022 ഓഗസ്റ്റ് 25 നാണ് സമരം ഒത്തുതീർത്ത് 33 കുടുംബങ്ങൾക്ക് ഭൂമി അനുവദിച്ച് പട്ടയം ലഭ്യമാക്കിയത്. പ്രത്യേക അനുമതി നേടിയാണ് ഭവനരഹിതരായ കുടുംബങ്ങൾക്ക് വീടുകൾ നിർമിക്കുന്നത്.