കൊച്ചി: കെ റെയിൽ സമരസമിതിയുടെ സമര വാഴക്കുല 40,300 രൂപയ്ക്ക് ലേലം ചെയ്തു. ആലുവ സമര സമിതിയാണ് ലേലം നടത്തിയത്. 8 കിലോ ഭാരമുള്ള പാളയൻ കോടൻ പഴമാണ് റെക്കോർഡ് വിലയ്ക്ക് ലേലം വിളിച്ചു പോയത്. പൂക്കാട്ടുപടിക്ക് സമീപം കെ റെയിൽ കുറ്റി പിഴുത് മാറ്റി അതേ കുഴിയിലാണ് വാഴ നടന്നത്. ടി എസ് നിഷാദ് പൂക്കാട്ടുപടിയാണ് വാഴക്കുല ലേലം വിളിച്ച് എടുത്തത്. കഴിഞ്ഞ മാസം കൊച്ചിയിലെ പുളിയനത്ത് കെ റെയിൽ സമരസമിതി നട്ടുവളർത്തിയ വാഴക്കുലയ്ക്കും റെക്കോർഡ് വില ലഭിച്ചിരുന്നു. എറണാകുളം പുളിയനം സ്വദേശി ജോസിന്റെ പറമ്പില്‍ വിളഞ്ഞ വാഴക്കുലയ്ക്ക് 83300 രൂപയാണ് വില കിട്ടിയത്. വാഴക്കുലയുടെ വലിപ്പത്തിലോ ഗുണത്തിലോ ഒന്നുമല്ല പ്രത്യേകത. അതിന്റെ ലക്ഷ്യം ഏറെ വലുതായത് കൊണ്ടാകാം, വാഴക്കുല 83300 രൂപയ്ക്ക് ലേലത്തിൽ പോയത്. കെ റെയില്‍ വിരുദ്ധ സമര സമിതിയുടെ വാഴക്കുല ലേലം പ്രതിഷേധത്തിന് കോട്ടയം മാടപ്പളളിയിലും മികച്ച പ്രതികരണം ലഭിച്ചിരുന്നു. പദ്ധതി വന്നാല്‍ കിടപ്പാടം നഷ്ടപ്പെടുമെന്ന ഭീതിയില്‍ കഴിയുന്ന ചെങ്ങന്നൂരിലെ തങ്കമ്മയ്ക്ക് വീട് വച്ചു കൊടുക്കാനുളള പണം ശേഖരിക്കാന്‍ നടക്കുന്ന വാഴക്കുല ലേലങ്ങളില്‍ ആറാമത്തേതാണ് മാടപ്പളളിയില്‍ നടന്നത്. 49100 രൂപയ്ക്കാണ് സമര സമിതി വില്‍പ്പനയ്ക്ക് വച്ച വാഴക്കുല ലേലത്തില്‍ പോയത്.