ആറ്റിങ്ങൽ: ജില്ലാ സ്കൂൾ കലോത്സവത്തിൽ മാപ്പിളപ്പാട്ടിൽ ഒന്നാം സ്ഥാനം നേടി വീട്ടിൽ തിരികെയെത്തുമ്പോൾ വീട്ടിൽ സന്തോഷത്തോടെ കാത്തിരിയ്ക്കാൻ അച്ഛനും അമ്മയും ഇല്ല .വിധി മൂന്ന് വർഷ മുൻപ് ജിനേഷിന്റെ മാതാപിതാക്കളെ കവർന്നു.ആറ്റിങ്ങലിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാനായി എത്തുമ്പോഴും ജിനേഷിന്റെ മനസ്സിൽ അടുത്ത ദിവസം ചെയ്ത് തീർക്കേണ്ട ജോലികളുടെ ചിന്തകളായിരുന്നു. രാത്രിയിലുംരാവിലെയും കഴിക്കാനുള്ള ഭക്ഷണം തയാറാക്കണം, വസ്ത്രങ്ങൾ കഴുകണം, മഴയില്ലെങ്കിൽ പുലർച്ചെ ഉണർന്നു റബർ ടാപ്പിങ്ങിനു പോകണം.
നന്ദിയോട് എസ്കെവി സ്കൂളിലെ ജെ.എസ്.ജിനേഷിന്റെ ആദ്യ മത്സരം ജീവിതത്തോട് തന്നെയായിരുന്നു.
പാലോട് ജവാഹർ കോളനിയിലേതു ചെറിയ വീടായിരുന്നെങ്കിലും
സന്തോഷമുണ്ടായിരുന്നു. അച്ഛനും അമ്മയും ജ്യേഷ്ഠനും അടങ്ങുന്ന കുടുംബം .അവിടേക്കാണ് പ്രമേഹം വില്ലനായി എത്തിയത്. ആദ്യം അച്ഛൻ ജോയിക്കു പിടിപെട്ടു. ജിനേഷ് ഏഴിൽ പഠിക്കുമ്പോൾ അച്ഛൻ കിടപ്പിലായി.
പിന്നാലെ അമ്മ സിന്ധുവിനും അതേ രോഗം പിടിപെട്ടു. അപ്പോൾ മുതൽ ജിനേഷ്
ജോലിക്കു പോയിത്തുടങ്ങി. റബർ ടാപ്പിങ്ങിനും പുല്ലു വെട്ടാനും പോകും.
ഒൻപതിലെത്തിയപ്പോൾ അച്ഛൻ മരിച്ചു; അടുത്ത വർഷം അമ്മയും യാത്ര പറഞ്ഞു .
പ്രതിസന്ധിയിലും പത്താം ക്ലാസിലെ പരീക്ഷയെഴുതി, അതോടെ പഠനം നിലച്ചു. ഒരു
വർഷത്തോളം സ്കൂളിൽ പോകാതെ ജിനേഷ് ജോലിക്കു പോയി. പിന്നാലെ
ജീവിക്കാനായി ചേട്ടൻ ഗൾഫിലേക്കു പോയതോടെ ജിനേഷ് വീട്ടിൽ തനിച്ചാവുകയായിരുന്നു.
എസ്കെവി സ്കൂളിലെ എം.എസ്.അനീഷ് എന്ന അധ്യാപകനാണ് ജിനേഷിനെ വീണ്ടും സ്കൂളിലെത്തിച്ചത്.
ജിനേഷിന്റെ മത്സരഫലം അറിയാൻ വേദിയുടെ ഏറ്റവും മുന്നിൽ പ്രിയ അധ്യാപകൻ അനീഷ് ഉണ്ടായിരുന്നു.
ഫലം അറിഞ്ഞ നിമിഷം ഓടിയെത്തി ജിനേഷിനെ അനീഷ് വാരിപ്പുണർന്നു. അടുത്ത ദിവസം
നടന്ന ഹയർ സെക്കൻഡറി ലളിതഗാന മത്സരത്തിൽ എ ഗ്രേഡ് ലഭിച്ചു. ഇനി നടക്കാനിരിക്കുന്ന
ദഫ്മുട്ടിലും , വട്ടപ്പാട്ടിലും സ്കൂൾ ടീമിനെ നയിക്കുന്നത് ജിനേഷാണ്. എല്ലാത്തിനും പിന്തുണയായി ജിനേഷിന്റെ പ്രിയപ്പെട്ട എം.എസ്.അനീഷ് എന്ന അധ്യാപകനുണ്ട് കൂട്ടിനായി ഒരു തണൽമരം പോലെ.