മംഗളൂരു നാഗൂരിയില്‍ ഓട്ടോറിക്ഷയില്‍ ഉണ്ടായ കുക്കര്‍ ബോംബ് സ്‌ഫോടനം പ്രശസ്തമായ കദ്രി മഞ്ജുനാഥ ക്ഷേത്രം ലക്ഷ്യമിട്ടായിരുന്നുവെന്ന് കത്ത് ലഭിച്ചതായി പൊലീസ്. ‘ഇസ്ലാമിക് റെസിസ്റ്റന്‍സ് കൗണ്‍സില്‍’ എന്ന സംഘടനയില്‍നിന്നാണ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടുള്ള കത്ത് ലഭിച്ചതെന്നും ഈ സംഘടനയെക്കുറിച്ച് മുമ്പ് അറിവില്ലെന്നും പൊലീസ് വ്യക്തമാക്കി. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ അലോക് കുമാറിനെതിരെ കത്തില്‍ ഭീഷണിയുമുണ്ട്. കത്ത് എവിടെനിന്നാണ് വന്നതെന്ന് വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു.സംഘടനയുടെ പേര് ആദ്യം കേള്‍ക്കുകയാണെന്നും കത്തിന്റെ ആധികാരികതയെക്കുറിച്ച് അന്വേഷിക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇംഗ്ലിഷിലുള്ള കത്തില്‍ ഷരീഖിന്റെ ചിത്രവും പതിച്ചിട്ടുണ്ട്. ‘ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വര്‍ധിക്കുകയും അടിച്ചമര്‍ത്തല്‍ നിയമങ്ങള്‍ നടപ്പാക്കുകയും ചെയ്യുന്നതിനെതിരായ തിരിച്ചടിയാണ് ഉദ്ദേശിക്കുന്നത്’ എന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
സ്‌ഫോടനം ആസൂത്രണം ചെയ്ത ശിവമോഗ സ്വദേശി മുഹമ്മദ് ഷാരിഖ് (29) എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ മുന്‍പ് കേരളത്തിലെത്തിയപ്പോള്‍ താമസിച്ച ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്തെ ലോഡ്ജില്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിലെ നാലംഗ സംഘം പരിശോധന നടത്തിയിരുന്നു. ഷാരിഖ് 5 ദിവസം ആലുവയിലെ ലോഡ്ജില്‍ താമസിച്ചതായാണു വിവരം. ഇതിനിടെ ലോഡ്ജിന്റെ വിലാസത്തില്‍ വന്ന കുറിയറുകള്‍ കൈപ്പറ്റിയിരുന്നു. കര്‍ണാടകയിലെ ഷിമോഗ സ്വദേശിയായ ഷാരിഖ് കുറിയര്‍ കൈപ്പറ്റാന്‍ മാത്രമായാണ് ആലുവയില്‍ വന്നു മുറിയെടുത്തു താമസിച്ചതെന്ന് അന്വേഷണ സംഘം വിശ്വസിക്കുന്നില്ല. ഐഎസ് ആശയങ്ങളില്‍ ആകൃഷ്ടനായാണ് ഷരീഖ് വീട്ടില്‍ ബോംബ് ഉണ്ടാക്കിയതെന്നു പൊലീസ് പറയുന്നു. രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ശിവമൊഗ്ഗയിലെ നദീതീരത്ത് പരീക്ഷണസ്‌ഫോടനം നടത്തിയതായും പൊലീസ് പറയുന്നു. രണ്ട് പേരെ അറസ്റ്റ് ചെയ്‌തെങ്കിലും ഷരീഖ് രക്ഷപ്പെടുകയായിരുന്നു.ശനിയാഴ്ച വൈകിട്ട് കങ്കനാടിയിലാണ് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് പൊട്ടിത്തെറിയുണ്ടായത്. ഓട്ടോറിക്ഷാ ഡ്രൈവര്‍ പുരുഷോത്തയ്ക്കും ഷാരിഖിനും ഗുരുതരമായി പരുക്കേറ്റിരുന്നു. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്. ഗുരുതരമായ അപകടമുണ്ടാക്കാനുള്ള ലക്ഷ്യത്തോടെയാണ് സ്‌ഫോടനം നടത്തിയതെന്ന് പൊലീസ് സംശയിക്കുന്നു. കത്തിയ പ്രഷര്‍ കുക്കറും ബാറ്ററികളും ഓട്ടോറിക്ഷയില്‍നിന്നു കണ്ടെടുത്തു.
2020ല്‍ യുഎപിഎ കേസില്‍ അറസ്റ്റിലായ ഷാരിഖ് ജാമ്യത്തിലിറങ്ങി മൈസൂരുവില്‍ വ്യാജ മേല്‍വിലാസത്തില്‍ താമസിച്ചുവരികയായിരുന്നു. വിവിധ തീവ്രവാദ ഗ്രൂപ്പുകളുമായി അടുത്ത ബന്ധമുള്ളയാളാണ് പ്രതിയെന്നും പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തെക്കുറിച്ച് കേന്ദ്ര ഏജന്‍സികളും അന്വേഷണം തുടങ്ങി.
തലസ്ഥാനത്തിന്റെ മുഖം മിനുക്കാൻ റിങ്റോഡ് പദ്ധതിയും, വിഴിഞ്ഞം-നാവായിക്കുളം റിങ്റോഡ് പദ്ധതിയെക്കുറിച്ച് കൂടുതലറിയാം
https://www.facebook.com/varthatrivandrumonline/videos/716913406086020