ടോക്കിയോ: ലോകത്തെ ഏറ്റവും ശക്തരായ ഏഴ് ജനാധിപത്യ രാജ്യങ്ങൾ പങ്കെടുക്കുന്ന 49-ാമത് ജി 7 ഉച്ചകോടിക്ക് ജപ്പാനിലെ ഹിരോഷിമ ഒരുങ്ങി. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ജപ്പാനിലെത്തും. അതിഥിയായിട്ടാണ് ഇന്ത്യയെ ഉച്ചകോടിക്ക് ക്ഷണിച്ചിരിക്കുന്നത്. ഓസ്ട്രേലിയയിലെ സിഡ്‌നിയിൽ പ്രവാസികൾ ഒരുക്കുന്ന സ്വീകരണത്തിലും മോദി പങ്കെടുക്കും. ശേഷം പാപ്പുവ ന്യൂ ഗിനിയിലെ പോർട്ട് മോറസ്‌ബിയിൽ ഇന്ത്യ പസഫിക് ഐലന്റ് ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കാനായി ലോകനേതാക്കൾ ജപ്പാനിലേയ്ക്ക് എത്തിത്തുടങ്ങി. ജപ്പാനിലെത്തിയ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ആദ്യ സന്ദർശനം മറീൻ കോപ്സ് എയർ സ്റ്റേഷനിലായിരുന്നു. എയർ സ്റ്റേഷനിൽ എത്തിയ ബൈഡൻ അമേരിക്കൻ സൈനികരെ അഭിവാദ്യം ചെയ്തു. തുടർന്ന് ഹിരോഷിമയിലെത്തി പ്രധാനമന്ത്രി ഹ്യൂമിയോ കിഷിദയുമായി കൂടിക്കാഴ്ച നടത്തി. ഒരുമിച്ച് നിൽക്കുന്ന ഇരു രാജ്യങ്ങളെയും കൂടുതൽ ശക്തരാക്കുമെന്നും ബൈഡൻ പറഞ്ഞു.
1945-ൽ രണ്ടാം ലോക മഹായുദ്ധക്കാലത്ത് അമേരിക്ക അണു ബോംബ് വർഷിച്ച ഹിരോഷിമയാണ് ജി7 വേദി എന്നത് ഉച്ചകോടിയുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. അംഗരാജ്യങ്ങളായ ജപ്പാൻ, കാനഡ, ഇറ്റലി, ഫ്രാൻസ്, ജർമനി, ബ്രിട്ടൺ, അമേരിക്ക എന്നിവയ്ക്ക് പുറമെ ഇന്ത്യ, വിയറ്റ്നാം, ഒസ്ട്രേലിയ, ബ്രസീൽ, ഇന്തൊനേഷ്യ, ദക്ഷിണ കൊറിയ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കും ക്ഷണമുണ്ട്. ജപ്പാൻ പ്രധാനമന്ത്രി ഫ്യുമിയോ കിഷിദയുടെ ക്ഷണം സ്വീകരിച്ചാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുക.