ആറ്റിങ്ങൽ: 12 വയസ്സുകാരനോട് ലൈംഗിക അതിക്രമം കാട്ടിയ പ്രതിക്ക് വ്യത്യസ്ഥ കുറ്റങ്ങളിലായി 20 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. വഞ്ചിയൂർ കടവിള സ്വദേശി സജി(35) യെയാണ് ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (പോക്സോ) ജഡ്ജ് പ്രഭാഷ് ലാൽ ടി.പി ശിക്ഷിച്ചത്. 2017 വർഷത്തിലെ സ്കൂൾ മധ്യവേനലവധിക്കാലത്താണ് കേസിനാസ്പദമായ സംഭവം. കളിക്കാൻ പോയ കുട്ടിക്ക് നേരെ പ്രതി ലൈംഗികാതിക്രമം നടത്തി. അവിടെ നിന്നും ഓടിപ്പോയ കുട്ടിയെ മിഠായി കൊടുത്ത് വശീകരിച്ച് ആൾ താമസമില്ലാത്ത വീട്ടിലേക്ക് കൂട്ടികൊണ്ട്പോയി പ്രതി പ്രകൃതി വിരുദ്ധ ലൈംഗികപീഢനത്തിന് വിധേയനാക്കിയെന്നുമാണ് ആരോപിക്കപ്പെട്ട കുറ്റം. ഭയപ്പാടിലായ കുട്ടി ആദ്യ ദിവസങ്ങളിൽ ആരോടും വിവരം പറഞ്ഞില്ലയെങ്കിലും കുറച്ച് ദിവസങ്ങൾക്കുശേഷം കൂട്ടുകാരൻ വഴി മാതാവ് അറിയുകയും തുടർന്ന് പോലീസിൽ മൊഴി നൽകി കേസ് രജിസ്റ്റർ ചെയ്ത് പ്രതിക്കെതിരെ കുറ്റപത്രം ഹാജരാക്കപ്പെടുകയുമായിരുന്നു. 35 വയസ്സുകാരനായ പ്രതി 12 വയസ്സുകാരനെതിരെ നടത്തിയ ലൈംഗിക അതിക്രമത്തിന് കഠിനമായ ശിക്ഷ ഏറ്റുവാങ്ങേണ്ടതുണ്ടെന് നിരീക്ഷിച്ച കോടതി, കുട്ടിയോട് പ്രതി കാണിച്ച അതിക്രമത്തിന്റെ കാഠിന്യവും, ഇരയുടെ പ്രായം, ജീവിത അന്തരീക്ഷം എന്നിവ കണക്കാക്കുമ്പോൾ കോടതി ഉത്തരവായ നഷ്ടപരിഹാരത്തുക അപര്യാപ്തമെന്ന് കണ്ട് മതിയായ നഷ്ടപരിഹാര തുക നല്കുന്നതിലേക്ക് ഉത്തരവിലൂടെ ജില്ലാ ലീഗൽസർവീസ് അതോറിറ്റിക്ക് നിർദേശം നൽകിയിട്ടുമുണ്ട്. 12 വയസ്സിൽ താഴെയുള്ള കുട്ടിയോട് പ്രകൃതി വിരുദ്ധലൈംഗിക അതിക്രമം നടത്തിയ കുറ്റത്തിന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് പ്രകാരവും പോക്സോ നിയമത്തിലെ വകുപ്പ് പ്രകാരവും പ്രതി കുറ്റക്കാരൻ ആണെന്ന് കണ്ടെത്തുകയായിരുന്നു. പ്രതിക്കെതിരെ ചുമത്തപ്പെട്ട ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ് പ്രകാരമുള്ള ലൈംഗിക അതിക്രമ കുറ്റം തെളിയിക്കപ്പെട്ട പ്രകാരം 10 വർഷം കഠിനതടവും 50000 രൂപ പിഴ ശിക്ഷയും പ്രതിക്ക് കോടതി വിധിച്ചു. പിഴ ഒടുക്കുന്ന സാഹചര്യത്തിൽ തുക നഷ്ടപരിഹാരം എന്ന നിലയിൽ ഇരക്ക് നൽകണമെന്ന് കോടതി ഉത്തരവായി. പിഴ ഒടുക്കാത്ത സാഹചര്യത്തിൽ രണ്ട് വർഷം കൂടി കഠിന തടവ് അനുഭവിക്കണം. പ്രതി പോക്സോ നിയമത്തിൽ വ്യവസ്ഥ ചെയ്യപ്പെട്ട വകുപ്പ് പ്രകാരം കഠിനതരമായ ലൈംഗിക അതിക്രമത്തിന് വിധേയനായി എന്നത് തെളിയിക്കപ്പെട്ട സാഹചര്യത്തിൽ 10 വർഷം കഠിനതടവും 50000 രൂപ പിഴ ശിക്ഷയും കൂടി കോടതി വിധിച്ചു. ഈ പിഴ തുകയും ഒടുക്കുന്ന സാഹചര്യത്തിൽ തുകനഷ്ടപരിഹാരം എന്ന നിലയിൽ ഇരയ്ക്ക് നൽകണമെന്ന് കോടതി ഉത്തരവായി. പിഴ ഒടുക്കാത്ത സാഹചര്യത്തിൽ രണ്ട് വർഷം കൂടി കഠിന തടവ് അനുഭവിക്കണം. ജയിലിൽ കിടന്ന റിമാൻഡ് കാലം ശിക്ഷയിൽ ഇളവുണ്ടെന്നും കോടതി ഉത്തരവായി. പ്രതി പോക്സോ നിയമ പ്രകാരവും, ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ് പ്രകാരവും ഉള്ള കുറ്റം ചെയ്തതായി കണ്ടെത്തി വ്യത്യസ്ത നിയമപ്രകാരമുള്ള കുറ്റങ്ങൾക്ക് പ്രത്യേകം ശിക്ഷ വിധിച്ചുവെങ്കിലും കോടതി രണ്ട് നിയമപ്രകാരമുള്ള കുറ്റങ്ങൾക്കുമുള്ള ശിക്ഷ ഒരേ കാലാവധിയിൽ അനുഭവിച്ചാൽ മതിയെന്ന് വിധി ന്യായത്തിൽ ഉണ്ട്. 2017-ൽ ആറ്റിങ്ങൽ പോലീസ് സബ് ഇൻസ്പെക്ടർ തൻസിം അബ്ദുൽ സമദ് രജിസ്റ്റർ ചെയ്ത് ഇൻസ്പെക്ടർ എം.അനിൽകുമാർ കുറ്റപത്രം ഹാജരാക്കിയ കേസിൽ പ്രോസിക്യൂഷൻ 14 സാക്ഷികളെ വിസ്തരിക്കുകയും 19 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് എം. മുഹസിൻ ഹാജരായി.