തിരുവനന്തപുരം∙ യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളി എംഎൽഎക്കെതിരെ കൂടുതൽ തെളിവുകൾ. പരാതിക്കാരിയുടെ വീട്ടിൽനിന്ന് എൽദോസിന്‍റെ വസ്ത്രങ്ങൾ കണ്ടെടുത്തെന്ന് അന്വേഷണസംഘം അറിയിച്ചു. പരാതിക്കാരിയുടെ പേട്ടയിലെ വീട്ടിൽനിന്നാണ് എൽദോസിന്റെ ടി–ഷർട്ട് ഉൾപ്പെടെയുള്ള വസ്ത്രങ്ങൾ പൊലീസ് കണ്ടെടുത്തത്.
മദ്യക്കുപ്പിയും ഇവിടെനിന്നു ലഭിച്ചു. മദ്യക്കുപ്പിയിലെ വിരലടയാളം എൽദോസിന്റെ ആണോയെന്ന് പരിശോധിക്കും. സെപ്റ്റംബർ 15ന് വീട്ടിൽ വന്ന് പോയപ്പോൾ ഉപേക്ഷിച്ചിട്ടു പോയതാണ് ഇവയെന്നാണ് യുവതിയുടെ മൊഴി. ഇതു ശരിവയ്ക്കുന്ന മറ്റു ചില തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചെന്നാണ് സൂചന.
എട്ടാം ദിനവും ഒളിവിൽ കഴിയുന്ന എൽദോസ് കുന്നപ്പിള്ളിയെ പിടികൂടാനായില്ലങ്കിലും തെളിവുകൾ പരമാവധി ശക്തമാക്കുകയാണ് അന്വേഷണ സംഘം. എംഎൽഎക്കെതിരെ വധശ്രമക്കുറ്റം ചുമത്താനും ക്രൈംബ്രാഞ്ച് തീരുമാനിച്ചു. കോവളത്ത് ആത്മഹത്യാ മുനമ്പിൽ വച്ച് മർദിക്കുന്നതിനിടെ കൊക്കയിലേക്ക് തള്ളിയിടാൻ ശ്രമിച്ചെന്ന് യുവതി മൊഴി നൽകിയിട്ടുണ്ട്.
മജിസ്ട്രേട്ടിനു നൽകിയ രഹസ്യമൊഴിയിലും ക്രൈംബ്രാഞ്ചിന് നൽകിയ വിശദ മൊഴിയിലുമാണ് യുവതി ഇക്കാര്യം ആരോപിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വധശ്രമക്കുറ്റം ചുമത്തുന്നത്. ആദ്യം കോവളം പൊലീസിൽ നൽകിയ പരാതിയിൽ ഈ ആരോപണങ്ങളൊന്നും ഉണ്ടായിരുന്നില്ല.