വന്ദേഭാരത് എക്‌സ്പ്രസിന്റെ ട്രയല്‍ റണ്‍ പൂർത്തിയായി. ഇന്ന് പുലര്‍ച്ചെ 5.10നാണ് ട്രയല്‍ റണ്‍ ആരംഭിച്ചത്. കൊച്ചുവേളിയില്‍ നിന്ന് പുലര്‍ച്ചെ വണ്ടി തിരുവനന്തപുരത്ത് എത്തിച്ചു. തിരുവനന്തപുരം ഡിവിഷനിലെ ഉന്നത ഉദ്യോഗസ്ഥരും വിവിധ എന്‍ജിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥരും വണ്ടിയിലുണ്ടായിരുന്നു.
തിരുവനന്തപുരത്തുനിന്ന് പുലര്‍ച്ചെ പുറപ്പെട്ട ട്രെയിന്‍ ആറിന് കൊല്ലം സ്റ്റേഷനിലെത്തി. അന്‍പതു മിനിട്ടാണ് തിരുവനന്തപുരം-കൊല്ലം യാത്രയ്ക്ക് വേണ്ടിവന്നത്. ഏതാനും മിനിട്ടുകള്‍ക്ക് ശേഷം കൊല്ലത്തു നിന്ന് യാത്ര പുനരാരംഭിച്ച ട്രെയിന്‍ കോട്ടയം വഴി കണ്ണൂര്‍ ഭാഗത്തേക്ക് തിരിച്ചു.
ആദ്യത്തെ പരീക്ഷണ ഓട്ടത്തില്‍ തന്നെ ഏഴ് മണിക്കൂര്‍ 10 മിനിറ്റില്‍ കണ്ണൂരിലേക്ക്ഓടിയെത്താനായി. ഇനി ഒന്നോ രണ്ടോ പരീക്ഷണ ഓട്ടം കൂടി നടന്നേക്കും. അപ്പോഴേക്കും സ്‌റ്റോപ്പുകള്‍ നിശ്ചയിച്ച് കുറച്ചുകൂടി സമയലാഭം നേടാന്‍ കഴിഞ്ഞേക്കും. ചുരുക്കത്തില്‍ വന്ദേഭാരതില്‍ ഏഴ് മണിക്കൂറിനുള്ളില്‍ തിരുവനന്തപുരം-കണ്ണൂര്‍ യാത്ര സാധ്യമായേക്കും.
ഷൊര്‍ണൂരില്‍ സ്‌റ്റോപ്പില്ലാത്തതിനാല്‍ പാലക്കാട് ഡിവിഷന്‍ ഉന്നത ഉദ്യോഗസ്ഥര്‍ തൃശൂരില്‍ നിന്ന് കയറും. അവിടെ നിന്ന് ക്രൂ മാറിയ ശേഷം കണ്ണൂരിലേക്ക് പുറപ്പെടും. 12.30 ന് കണ്ണൂരിലെത്തിയ ട്രെയിന്‍ 2.30 നുള്ളില്‍ തിരുവനന്തപുരത്തേക്ക് മടങ്ങും.