വിദ്യാർത്ഥിനിയെ മയക്ക് മരുന്ന് നൽകി കേരളത്തിലുടനീളം കൊണ്ട് പോയി പീഡിപ്പിച്ചു, 14 പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തു

0
74

പാലക്കാട്∙ ഒറ്റപ്പാലം സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിച്ച് ലഹരി നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ സംരക്ഷണത്തിൽ കഴിയുന്ന പതിനേഴുകാരിയുടെ മൊഴി പരിഗണിച്ചാണ് ഒറ്റപ്പാലം പൊലീസ് 14 പോക്സോ കേസുകൾ റജിസ്റ്റർ ചെയ്തത്.
സംസ്ഥാനത്തെ നാല് ജില്ലകളിലായി ജൂൺ 21 മുതൽ ഓഗസ്റ്റ് 4 വരെയുള്ള കാലയളവിലായിരുന്നു പീഡനം. എംഡിഎംഎയും കഞ്ചാവും മദ്യവും ഉൾപ്പെടെ നൽകിയായിരുന്നു പീഡനങ്ങളെന്നാണു കേസ്. ജൂണിലാണു കുട്ടിയെ വീട്ടിൽ നിന്നു കാണാതായത്. ബന്ധുക്കൾ നൽകിയ പരാതി പരിഗണിച്ചു പൊലീസ് നടത്തിയ അന്വേഷണത്തിൽ ഓഗസ്റ്റിൽ തലസ്ഥാനത്തുനിന്നു പൊലീസ് കുട്ടിയെ കണ്ടെത്തി. പിന്നീട് പാലക്കാട്ടെ സിഡബ്ല്യുസിക്കു കൈമാറുകയായിരുന്നു.കൗൺസിലിങ്ങും മറ്റും പൂർത്തിയാക്കി കഴിഞ്ഞ ദിവസമാണു പൊലീസ് കുട്ടിയിൽ നിന്നു വിശദമായ മൊഴിയെടുത്തത്. കേസുകൾ അതതു പൊലീസ് സ്റ്റേഷനുകളിലേക്കു കൈമാറിയാകും തുടരന്വേഷണമെന്നാണു വിവരം. പതിനാലിടങ്ങളിലും പെണ്‍കുട്ടിയെ ചൂഷണത്തിന് ഇരയാക്കിയവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പൊലീസ് കേസെടുത്തതിന് പിന്നാലെ ഇവരില്‍ പലരും ഒളിവിൽ പോയെന്നാണ് വിവരം