തിരുവനന്തപുരം ∙ എകെജി സെന്റർ ആക്രമണക്കേസിൽ ഒളിവിൽ കഴിയുന്ന പ്രതികളെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി. യൂത്ത് കോൺഗ്രസ് നേതാവ് സുഹൈൽ ഷാജഹാൻ, ടി.നവ്യ, സുബീഷ് എന്നിവർക്കായാണ് നോട്ടിസ് ഇറക്കിയത്. ക്രൈംബ്രാഞ്ച് എസ്പി നോട്ടിസ് വിമാനത്താവള അധികൃതർക്കും മറ്റുള്ള ഏജൻസികൾക്കും കൈമാറി.
ഗൂഢാലോചനാ കുറ്റമാണ് മൂന്നു പേർക്കുമെതിരെ ചുമത്തിയിരിക്കുന്നത്. എകെജി സെന്റർ ആക്രമണത്തിന് ഉപയോഗിച്ച സ്കൂട്ടർ സുഹൈൽ ഷാജഹാന്റെ ഡ്രൈവറായ സുബീഷിന്റേതാണ്. ആക്രമണം നടത്താൻ പ്രതി ജിതിൻ ഉപയോഗിച്ച സ്കൂട്ടർ എത്തിച്ചത് സുഹൃത്തായ നവ്യയാണെന്ന് പൊലീസ് പറയുന്നു.
ആക്രമണത്തിനുശേഷം ഗൗരീശപട്ടത്തെത്തിയ ജിതിൻ, സ്കൂട്ടർ നവ്യയ്ക്കു കൈമാറി. കഴക്കൂട്ടത്തേക്ക് സ്കൂട്ടർ ഓടിച്ചു പോയത് നവ്യയാണ്. ജിതിൻ തന്റെ കാറിൽ കഴക്കൂട്ടത്തേക്കും പോയി. സ്കൂട്ടർ കഴക്കൂട്ടത്തുനിന്ന് ക്രൈംബ്രാഞ്ച് പിന്നീട് കണ്ടെത്തുകയായിരുന്നു.
ജൂൺ 30 രാത്രി 11.25നാണ് എകെജി സെന്ററിന്റെ മുഖ്യകവാടത്തിനു സമീപത്തുള്ള ഹാളിന്റെ ഗേറ്റിലൂടെ സ്ഫോടക വസ്തു എറിഞ്ഞത്. 25 മീറ്റർ അകലെ 7 പൊലീസുകാർ കാവൽനിൽക്കുമ്പോഴാണ് കുന്നുകുഴി ഭാഗത്തുനിന്ന് ബൈക്കിലെത്തി സ്ഫോടക വസ്തു എറിഞ്ഞത്.
വിവാദമുഖങ്ങളായി നയൻസും വിക്കിയും;വാടകഗർഭധാരണത്തിന്റെ പേരിൽ വിവാദത്തിലായ പ്രമുഖർ