വിതുരയില്‍ ആംബുലൻസ് തടഞ്ഞുള്ള പ്രതിഷേധത്തെ തുടർന്ന് ചികിത്സ വൈകി രോഗി മരിച്ച സംഭവത്തില്‍ വിശദീകരണവുമായി കോണ്‍ഗ്രസ്.ഗുരുതരാവസ്ഥയിലുള്ള രോഗിയെ കൊണ്ടുപോകുകയിരുന്നു ആംബുലൻസെന്ന് അറിയില്ലായിരുന്നു. രോഗി ഉള്ളപ്പോള്‍ അല്ല ആംബുലൻസ് തടഞ്ഞു നിർത്തിയത്. രോഗി തീവ്ര പരിചരണ വിഭാഗത്തില്‍ കിടക്കുമ്ബോഴായിരുന്നുവെന്നാണ് കോണ്‍ഗ്രസിന്റെ വിശദീകരണം.
വെറും 5 മിനിട്ട് മാത്രമാണ് ആംബുലൻസ് തടഞ്ഞുനിർത്തി പ്രതിഷേധം നടത്തിയിരുന്നത്. പിന്നീട് മെഡിക്കല്‍ ഓഫീസർ പുറത്തുവന്നു പറഞ്ഞപ്പോള്‍ തന്നെ രോഗിയെ കയറ്റി ആംബുലൻസ് പറഞ്ഞുവിട്ടെന്നുമാണ് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി വ്യക്തമാക്കിയത്.
ആത്മഹത്യക്ക് ശ്രമിച്ച ബിനുവിനെ ഉച്ചയോടെയാണ് വിതുര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രാഥമിക ചികിത്സയ്ക്കു ശേഷം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകുന്ന വഴിയാണ് കോണ്‍ഗ്രസ് പ്രവർത്തകർ പ്രതിഷേധ സമരവുമായി എത്തിയത്.
ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ബിനു മരിച്ചത്. ആംബുലൻസിന്റെ കാലപ്പഴക്കവും, ഇൻഷുറൻസ് തീർന്നതും ആരോപിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് സമരം നടത്തിയത്. 20 മിനിട്ടോളം ആംബുലൻസ് തടഞ്ഞു നിർത്തിയായിരുന്നു പ്രതിഷേധം. രോഗിയുടെ അവസ്ഥ പറയാൻ ശ്രമിച്ച ആശുപത്രിക്കാരോടും പ്രതിഷേധക്കാർ തട്ടിക്കയറി. സംഭവത്തില്‍ മെഡിക്കല്‍ ഓഫീസര്‍ വിതുര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.