തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതല്‍ പ്രതിരോധ കുത്തിവയ്പ് മുടങ്ങുമെന്നു മന്ത്രി വീണാ ജോര്‍ജ്. കോവിഡ് വാക്സിന്റെ സ്റ്റോക്ക് തീര്‍ന്നതിനാലാണ് പ്രതിരോധ കുത്തിവയ്പ് മുടങ്ങുന്നതെന്നുംമന്ത്രി പറഞ്ഞു. തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് വാക്‌സിനേഷന്‍ പൂര്‍ണമായും മുടങ്ങും. പത്തനംതിട്ട, കോട്ടയം, തൃശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ കൊവാക്‌സിന്‍ മാത്രമാണുള്ളത്. ബാക്കി ജില്ലകളിലും വാക്‌സിന്‍ കുറവാണ്. അതേസമയം സ്വകാര്യ ആശുപത്രികള്‍ വഴിയുള്ള വിതരണത്തിനു തടസ്സമുണ്ടാകില്ല.
കൂടുതല്‍ വാക്സിനായി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കിട്ടിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. വാക്സിന്‍ തീര്‍ന്ന വിവരം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും ലഭിക്കുന്ന മുറയ്ക്ക് വിതരണം പുനരാരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.ഐസിഎംആര്‍ സിറോ സര്‍വേ അനുസരിച്ച് കേരളത്തില്‍ 57% പേര്‍ക്ക് കോവിഡ് വന്നിട്ടില്ല.അതുകൊണ്ടു കൂടുതല്‍ വാക്സിന്‍ അനുവദിക്കണമെന്ന് മുഖ്യമന്ത്രി തന്നെ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. 60 ലക്ഷം ഡോസ് വാക്സിനാണ് അടുത്ത മാസത്തേക്ക് വേണ്ടത്. 30 ലക്ഷം ഡോസ് വാക്‌സിന്‍ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 22 ലക്ഷവും രണ്ടാം ഡോസുകാര്‍ക്ക് വേണ്ടി വരുന്നതില്‍ 8 ലക്ഷം പേര്‍ക്കേ പുതുതായി ആദ്യ ഡോസ് നല്‍കാനാകൂ
സംസ്ഥാനത്ത് വാക്സിനേഷൻ ക്ഷാമം വർധിച്ചിരിക്കുന്നു. ഇന്ന് വിതരണത്തിനായി വളരെ കുറച്ച് ഡോസുകൾ മാത്രമാണ് ഉള്ളത്. പല ജില്ലയിലും ഇന്ന് വാക്സിൻ സ്റ്റോക്കില്ല. പ്രതിദിനം നാലര ലക്ഷത്തിലധികം ഡോസ് വാക്സിൻ വിതരണം ചെയ്ത് ചരിത്രം സൃഷ്ട്ടിച്ച സംസ്ഥാന സർക്കാരിന് കടുത്ത വെല്ലുവിളി ആണ് വാക്സിൻ ക്ഷാമം ഉയർത്തുന്നത്.
ഇന്നലെ ആകെ 987 കേന്ദ്രങ്ങളിലായി ഒന്നര ലക്ഷത്തോളം വാക്സിൻ മാത്രമാണ് നൽകാൻ സാധിച്ചത്. കേന്ദ്രം കൂടുതൽ വാക്സിൻ അനുവദിച്ചില്ലെങ്കിൽ സംസ്ഥാനം കടുത്ത പ്രതിസന്തിയിലേക്ക് നീങ്ങുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണജോർജ് പറഞ്ഞു.
അടുത്ത മാസം 60 ലക്ഷം ഡോസ് വാക്സിൻ നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുള്ളതായി മന്ത്രി പറഞ്ഞു.നിലവിൽ വാക്സിൻ ദൗർലഭ്യം ഉള്ള ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് ബുധനാഴ്ചയും വ്യാഴാഴ്ചയും വാക്സിൻ വിതരണം പൂർണമായും സ്തംഭിക്കുന്ന അവസ്ഥയാണ് ഉള്ളത്.