തദ്ദേശ തിരഞ്ഞെടുപ്പ് 3 ഘട്ടങ്ങളിലായി നടത്തും

0
2162

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബര്‍ 8, 10, 14 തിയതികളിൽ നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. മൂന്ന് ഘട്ടങ്ങളിലായാണ് ഇത്തവണ തെരഞ്ഞെടുപ്പ്. ഡിസംബര്‍ 16 ന് വോട്ടണ്ണെല്‍ നടക്കും.

ഒന്നാം ഘട്ടം (ഡിസംബര്‍ 8) : തിരുവനന്തപുരം , കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി,

രണ്ടാം ഘട്ടം (ഡിസംബര്‍ 10) : കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട്

മൂന്നാം ഘട്ടം (ഡിസംബര്‍ 14) : മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്

തെരഞ്ഞെടുപ്പ് വിജ്ഞാപനം നവംബര്‍ 12ന് പ്രസിദ്ധീകരിക്കും. കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചാണ് തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ 31നകം പുതിയ ഭരണസമിതി നിലവില്‍ വരുന്ന വിധത്തിലാകും തെഞ്ഞെടുപ്പെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വി.ഭാസ്‌കരന്‍ വ്യക്തമാക്കി.

പൊതു തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക ഒക്ടോബര്‍ 01 ന് പ്രസിദ്ധീകരിച്ചിരുന്നു. 2,71,20,823 വോട്ടര്‍മാരാണ് ഉള്ളത്. അതില്‍ 1,29,25766 പുരുഷന്മാരും 1,41,94,725 സ്ത്രീ വോട്ടര്‍മാരുമാണുള്ളത്. ട്രാന്‍സ്ജന്‍ഡേഴ്‌സ് 282 പേരാണ്. തെരഞ്ഞെടുപ്പ് ആവശ്യത്തിന് 34,744 പോളിംഗ് സ്റ്റേഷനുകള്‍ സജ്ജമാക്കിയിട്ടുണ്ട്. പഞ്ചായത്ത് തലത്തില്‍ 29321 പോളിംഗ് ബൂത്തുകള്‍, മുനിസിപ്പാലിറ്റികളില്‍ 3422 , കോര്‍പറേഷനുകള്‍ക്ക് 2001 പോളിംഗ് ബൂത്തുകളും തയാറായി. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലേക്കും വരണാധികരികളെയും ഉപ വരണാധികാരികളെയും നിയമിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ഉപയോഗിച്ചാണ് വോട്ടിംഗ്. വോട്ടിംഗ് മെഷീനുകളുടെ പരിശോധന പൂര്‍ത്തിയായി വരുന്നുണ്ട്. നവംബര്‍ 10 ഓടെ ആ പ്രവര്‍ത്തനം പൂര്‍ത്തിയാകും. കൊവിഡ് പശ്ചാതലത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് മാസ്‌ക്ക് സാനിറ്റൈസര്‍, ഗ്ലൗസ്, ഫെയിസ് ഷീല്‍ഡ് എന്നിവ നല്‍കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു.