തിരുവനന്തപുരം :നാളെ ആറ്റുകാൽ പൊങ്കാല, പൊങ്കാല സാധനങ്ങളുടെ വില്പന പാതയോരങ്ങളിൽ തകൃതി. മൺകലങ്ങളും മറ്റു സാധനങ്ങളും വാങ്ങി പൊങ്കാലയ്ക്കുള്ള അവസാനവട്ട ഒരുക്കൾ പൂർത്തിയാക്കാനുള്ള തിരക്കിലാണ് ഓരോ ഭക്തരും. പൊങ്കാല അർപ്പിക്കാൻ എത്തുന്നവർക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇത്തവണ നാൽപ്പത്തിയഞ്ച് ലക്ഷത്തോളം ഭക്തജനങ്ങൾ പൊങ്കാല അർപ്പിക്കുമെന്നാണ് ട്രസ്റ്റിന്റെ കണക്കുകൂട്ടൽ.
നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളിലും വീടുകൾക്ക് മുന്നിലും അടുപ്പ് കൂട്ടാനുള്ള ഇഷ്ടികകൾ നിരത്തിക്കഴിഞ്ഞു. നഗരവാസികൾ അടുപ്പ് വയ്ക്കാനുള്ള ഇടംപിടിച്ചുകഴിഞ്ഞു. മറ്റ് ജില്ലകളിൽ നിന്നും ക്ഷേത്രത്തിന് സമീപത്തെ വീടുകളിൽ പൊങ്കാല അർപ്പിക്കാൻ പതിവായി എത്തുന്നവർ ഇന്നലെ രാത്രിയോടെ എത്തിത്തുടങ്ങി. തങ്ങളുടെ വീടിന് മുന്നിൽ പരമാവധി ഭക്തർക്ക് പൊങ്കാലയിടാനുള്ള ഒരുക്കത്തിലാണ് ഓരോ വീട്ടുകാരും. നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ സന്നദ്ധ പ്രവർത്തകരും, ക്ഷേത്ര പരിസരത്തെ മിക്ക വീടുകളിലും അന്നദാനത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.. കുംഭമാസത്തിലെ പൂരം നാളും പൗർണമിയും ഒത്തുചേരുന്ന നാളെ രാവിലെ 10.20 പണ്ടാര അടുപ്പിൽ അഗ്നി പകരുന്നതോടെ നഗരം യാഗശാലയാകും. ഉച്ചയ്ക്ക് 2.10നാണ് പൊങ്കാല നിവേദ്യം