ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യം ചന്ദ്രയാൻ-3 വിക്ഷേപിച്ചു. വിക്ഷേപണത്തിന്‍റെ ആദ്യഘട്ടം വിജയമാണെന്ന് ഐസ്ആർഒ അറിയിച്ചു. ചന്ദ്രയാൻ 3 ഭ്രമണപഥത്തിലെത്തിയതായി ശാസ്ത്രജ്ഞർ അറിയിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ഇന്നുച്ചക്ക് 2.35 നാണ് വിക്ഷേപണം നടന്നത്. ലോകത്ത് സോവിയറ്റ് യൂണിയന്‍, ചൈന, അമേരിക്ക എന്നീ രാജ്യങ്ങളാണ് ചന്ദ്രോപരിതലത്തില്‍ ലാന്‍ഡിംഗ് നടത്തി വിജയം കൈവരിച്ചിട്ടുള്ളത് . ചന്ദ്രയാന്‍-3 ലാന്‍ഡിംഗ് വിജയകരമായി പൂര്‍ത്തിയായാല്‍ ഈ രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും ഇടം നേടും.
2019ല്‍ വിക്ഷേപിച്ച ചന്ദ്രയാന്‍-2 ചന്ദ്രന്റെ ഭ്രമണപഥത്തില്‍ വിജയകരമായി എത്തിയെങ്കിലും റോവറില്‍ നിന്ന് ലാന്‍ഡര്‍ വിട്ടുമാറുന്ന സമയത്ത് പൊട്ടിത്തെറി സംഭവിക്കുകയായിരുന്നു. ദ്ദേശീയമായി വികസിപ്പിച്ചെടുത്ത ലാന്‍ഡര്‍ മൊഡ്യൂള്‍, പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍, റോവര്‍ എന്നിവയാണ് ചന്ദ്രയാന്‍-3യുടെ പ്രധാന ഭാഗങ്ങള്‍. മറ്റുഗ്രഹങ്ങളിലെ പര്യവേഷണങ്ങള്‍ക്കാവശ്യമായ പുതിയ സാങ്കേതികവിദ്യകളുടെ വികസനവും അവതരണവും ഇതിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നു. മുന്‍കൂട്ടി നിശ്ചയിച്ച സ്ഥലത്ത് പതിയെ ഇറങ്ങുന്നതിനും റോവറിനെ വിന്യസിക്കുന്നതിനുമുള്ള ശേഷി ലാന്‍ഡറിനുണ്ട്.